മുക്കം :നഗരസഭയിലെ കുറ്റിപ്പാല–ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ പ്രതിഷേധം ശക്തം. ചേന്ദമംഗലൂർ ഭാഗത്ത് റോഡ് അരിക് കെട്ടാതെ ഉയർത്തിയതിലാണ് പ്രതിഷേധം. ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ മിനി പഞ്ചാബ് ഭാഗത്ത് നാട്ടുകാർ റോഡ് പ്രവൃത്തി തടഞ്ഞു.
ഈ ഭാഗത്തെ ഇട റോഡിലെ ഒരു ഭാഗം ആവശ്യത്തിലധികം ഉയർത്തിയും മറുഭാഗം വേണ്ടത്ര ഉയർത്താത്ത നിലയിലുമാണ്. ഇത് മൂലം പ്രദേശവാസികൾ ഏറെ പ്രയാസത്തിലാണ്. കൗൺസിലറുടെ നേതൃത്വത്തിൽ നേരത്തെ നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
പയ്യടി ഭാഗത്തെ റോഡ് സൈഡും കൂടുതലായി ഉയർന്നത് അപകട സാധ്യത വർധിപ്പിച്ചിട്ടുണ്ട്. പാലിയിൽ എത്തുമ്പോൾ റോഡിന്റെ ഇരു ഭാഗവും കെട്ടാതെയാണ് ഉയർത്തിയത്. നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെ റോഡ് പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഓവുചാൽ പ്രവൃത്തി പൂർത്തീകരിച്ച കുറ്റിപ്പാല ഭാഗത്ത് അടുത്തദിവസം തന്നെ അതു പൊളിഞ്ഞു വീണത് വിവാദമായിരുന്നു.
പ്രവൃത്തി വിലയിരുത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നും സുതാര്യത ഉറപ്പു വരുത്തണമെന്നും ആവശ്യമുയർന്നു. കഴിഞ്ഞ വർഷം റോഡ് പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും ഓവുചാൽ സംവിധാനം ഉൾപ്പെടെ നിർമിക്കാതെ പ്രവൃത്തി ആരംഭിച്ചതിനാൽ കുറ്റിപ്പാല ഭാഗത്തെ ജനങ്ങൾ നൽകിയ പരാതിയിൽ റോഡ് പ്രവൃത്തി സ്റ്റേ ചെയ്തിരുന്നു. റീടെൻഡർ വിളിച്ച ശേഷമാണ് ഈ വർഷം റോഡ് പ്രവൃത്തി ആരംഭിച്ചത്
Post a Comment